പി പി ചെറിയാൻ
കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.പ്രാദേശിക ജിമ്മിൽ വെച്ച് സ്ത്രീകളുടെചിത്രങ്ങൾ മോശമായ രീതിയിൽ പകർത്തിയെന്ന പരാതിയെ തുടർന്ന് ബേൺസിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോൾട്ടൺ പോലീസ്.
പോലീസുകാർ വീട്ടിലെത്തിയപ്പോൾ ബേൺസ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അനുസരിച്ചില്ലെന്നും പോലീസിന് നേരെ തോക്ക് ചൂണ്ടിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരി ച്ചു..
എന്നാൽ പോലീസ് റിപ്പോർട്ടിൽ നിർണ്ണായകമായ ഒരു വിവരം മറച്ചുവെച്ചതായി ബേൺസിന്റെ സഹോദരപുത്രി ആരോപിചു.. തന്റെ അങ്കിൾ പൂർണ്ണമായും ബധിരനായിരുന്നുവെന്നും ശ്രവണസഹായി ഇല്ലാതെ അദ്ദേഹത്തിന് ഒന്നും കേൾക്കാൻ കഴിയില്ലായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. പോലീസിന്റെ നിർദ്ദേശങ്ങൾ അദ്ദേഹം കേൾക്കാതിരുന്നതാകാം ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി .
സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ വകുപ്പുതല നയമനുസരിച്ച് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു.







