കണ്ണൂര്‍: കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്നകേസിലെ ശിക്ഷാവിധി നാളെ. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ തയ്യില്‍ കടപ്പുറത്തെ കെ ശരണ്യയ്ക്കുള്ള ശിക്ഷയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്ത് പ്രസ്താവിക്കുക.
ശിക്ഷ സംബന്ധിച്ച വാദം ബുധനാഴ്ച (ഇന്ന്) നടന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ യു രമേശനാണ് ആദ്യം വാദിച്ചത്. ഒ എന്‍ വിയുടെയും അക്കിത്തത്തിന്റെയും കവിതകളിലെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വിവരിക്കുന്ന വരികള്‍ ചൊല്ലിയാണ് അദ്ദേഹം വാദിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും അദ്ദേഹം വാദിച്ചു.
ഹൈക്കോടതി അഭിഭാഷക മഞ്ജു ആന്റണിയാണ് പ്രതിഭാഗത്തിനായി ഹാജരായത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കരുതെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു.
പ്രതി കുറ്റം ചെയ്തുവെന്നു മാത്രമല്ല, മറ്റൊരാളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമം ഉണ്ടായെന്നും വേണമെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കാമെന്നും ജഡ്ജി കെ എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് നാളത്തേയ്ക്ക് വച്ചത്. 2020 ഫെബ്രവരി 17 ന് ആണ് കേസിനാസ്പദമായ സംഭവം ശരണ്യയുടെ ഒന്നര വയസുള്ള മകൻ വിയാൻ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.







