‘നാണം കെടുത്താന്‍ ശ്രമിച്ചാല്‍ ബലാത്സംഗം ചെയ്ത് ജയിലില്‍ പോകണം’, ഭീരുവിനേപ്പോലെ മരിക്കേണ്ടതില്ല; ദീപകിന്റെ ആത്മഹത്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥി

തൊടുപുഴ: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും തൊടുപുഴ നഗരസഭ അഞ്ചാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത അജയ് ഉണ്ണി. ഇത്തരം വീഡിയോ ചിത്രീകരിക്കുന്നതായി തോന്നിയാല്‍ ആ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യ ചെയ്യൂ എന്നാണ് അജയ് ഉണ്ണി ആഹ്വാനം ചെയ്തത്. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അജയ് ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തത്.

ഭീരുവിനേപ്പോലെ മരിക്കേണ്ട ആവശ്യമില്ല. അനാവശ്യമായി നാണം കെടുത്താനുള്ള ശ്രമം നടന്നാല്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന് മുന്‍പ് ഇത്തരം ആരോപണം ഉന്നയിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുക എന്നാണ് വൈറലായ വീഡിയോയില്‍ അജയ് ഉണ്ണി പറയുന്നത്. ബലാത്സംഗം ചെയ്ത് ജയിലില്‍ പോയാലും അവിടെ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നും അജയ് ഉണ്ണി പറയുന്നുണ്ട്.

അതേസമയം ദീപകിന്റെ മരണത്തില്‍ സ്വകാര്യ ബസിലെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ദീപക്കിന്റെ മരണത്തിന് പിന്നാലെ പൊലീസ് കേസെടുത്തതോടെയാണ് യുവതി ഒളിവില്‍ പോയത്.

ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ദീപകിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page