പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി.സി: പഠന വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജനുവരി ആദ്യവാരം മുതൽ കുടിശ്ശികക്കാർക്ക് നോട്ടീസ് അയച്ചു തുടങ്ങിയ വകുപ്പിന്റെ അപ്രതീക്ഷിത പിന്മാറ്റമാണിത്.
കഴിഞ്ഞ ഭരണകൂടം വരുത്തിവെച്ച ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മോഹൻ പറഞ്ഞു.
പുതിയ തിരിച്ചടവ് പദ്ധതികൾ നടപ്പിലാക്കുന്നതിനും വായ്പയെടുത്തവർക്ക് കൂടുതൽ സമയം നൽകുന്നതിനുമാണ് ഈ താൽക്കാലിക സ്റ്റേ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
2020 മാർച്ചിന് ശേഷം ആദ്യമായാണ് ശമ്പളം പിടിച്ചെടുക്കൽ നടപടി പുനരാരംഭിക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നിലവിൽ അഞ്ച് മില്യണിലധികം പേർ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയവരായുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെയും വീട്ടുവാടകയുടെയും വർദ്ധനവ് മൂലം കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് സർക്കാരിന്റെ ഈ പിന്മാറ്റം വലിയ ആശ്വാസമാകും.







