പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട സ്വദേശിനിയാണ് പുതിയ പരാതി നൽകിയതെന്നാണ് വിവരം. ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പത്തനംതിട്ടയിൽ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നാണ് വിവരം. ഇ മെയിലിലൂടെയായിരുന്നു പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, തുടർന്ന് പഴുതടച്ച നീക്കങ്ങളാണ് നടത്തിയത്. രാഹുലിന്‍റെ ജീവനക്കാർ അടക്കം പോയ ശേഷമാണ് പൊലീസിന്റെ നടപടി ആരംഭിച്ചത്. വിവരം ചോരാതിരിക്കാൻ അന്വേഷണ സംഘം പ്രത്യേക കരുതൽ സ്വീകരിച്ചിരുന്നു. ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.







