വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ വിമാനയാത്ര നടത്തുന്നവർക്ക് പുതിയ തിരിച്ചറിയൽ നിയമങ്ങളുമായി ഗതാഗത സുരക്ഷാ ഏജൻസിയായ ടി എസ് എ .2026 ഫെബ്രുവരി 1 മുതൽ ഈ മാറ്റം നിലവിൽ വറം .ഇത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കിയേക്കാം.റിയൽ ഐഡിയോ മറ്റ് അംഗീകൃത രേഖകളോ ഇല്ലാത്ത യാത്രക്കാർ വിമാനത്താവളത്തിൽ തിരിച്ചറിയൽ പരിശോധനയ്ക്കായി 45 ഡോളർ ഫീസ് നൽകേണ്ടി വരും.
ഐഡി ഇല്ലാത്തവർക്ക് യാത്ര തുടരണമെങ്കിൽ ‘ടി എസ് എ കൺഫേംഡ് എന്ന പ്രത്യേക സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകണം. ഈ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ വിമാനത്താവളത്തിൽ വലിയ തിരക്കിനും യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്.
2025 മേയ് 7 മുതൽ റിയൽ ഐഡി നിയമം കർശനമാക്കിയിട്ടുണ്ടെങ്കിലും, പിഴയോടു കൂടിയുള്ള പരിശോധന 2026 ഫെബ്രുവരി മുതലാണ് ആരംഭിക്കുന്നത്.
റിയൽ ഐഡി ഡ്രൈവിംഗ് ലൈസൻസ്, യു.എസ്. പാസ്‌പോർട്ട്, ഗ്രീൻ കാർഡ്, വിദേശ പാസ്‌പോർട്ടുകൾ തുടങ്ങിയവ കൈവശമുള്ളവർക്ക് ഈ ഫീസ് ബാധകമല്ല. എന്നാൽ താൽക്കാലിക ഡ്രൈവിംഗ് ലൈസൻസുകൾ സ്വീകരിക്കില്ല.
അധിക സുരക്ഷാ പരിശോധനയ്ക്കുള്ള ചെലവ് സാധാരണ നികുതിദായകരിൽ നിന്ന് മാറ്റി, നിയമം പാലിക്കാത്ത യാത്രക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
യാത്രക്കാർ എത്രയും വേഗം തങ്ങളുടെ ഐഡികൾ പുതുക്കണമെന്നും യാത്രാ വൈകലുകൾ ഒഴിവാക്കാൻ റിയൽ ഐഡി സ്വന്തമാക്കണമെന്നും അധികൃതർ അറിയിച്ചു.







