കാസർകോട് : മഞ്ചേശ്വരം, കാസർകോട് ,ഉദുമ മണ്ഡലത്തിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള എല്ലാ പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനത്തിനായി ഒന്നിലധികം അവകാശവാദങ്ങൾ ഉയരുന്നു.വൻ വിജയത്തിനും വിജയാഘോഷത്തിനുമിട യിൽ ഇത് പാർട്ടിക്ക് വലിയ തലവേദനയാവുന്നു. കാസർകോട് നഗരസഭയടക്കം എല്ലായിടത്തുംചെയർമാൻ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾക്ക് പ്രമുഖരായ ഒന്നിലധികം സ്ഥാനാർഥികൾ രം ഗത്തു നിലയുറപ്പിച്ചു കഴിഞ്ഞു.
കാസർകോട് നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തിനും രണ്ടുപേർ രംഗത്തുണ്ട്.കെഎം ഹനീഫും ,ഹമീദ് ബെദി രയുമാണ് രംഗത്തുള്ളത്. മംഗൽപാടി പഞ്ചായത്തിൽ പ്രസിഡണ്ട് പ്രസ്ഥാനത്തിനു തർക്കം മുറുകുന്നു. ഇവിടെ പി എം സലീമും,ഗോൾഡൻ റഹ്മാനുമാണ് രംഗത്തുള്ളത്.കുമ്പള ഗ്രാമപഞ്ചായത്തിലും തർക്കമുണ്ട്.ഇവിടെ പ്രസിഡണ്ട് സ്ഥാനത്തിനായി വി പി അബ്ദുൽ ഖാദർ ഹാജിയും,എ കെ ആരിഫും, എം പി ഖാലിദും രംഗത്തുണ്ട്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ അബ്ദുല്ല കുഞ്ഞി ചെർക്കളയും, അഷ്റഫ് കർളയും പ്രസിഡണ്ട് സ്ഥാനത്തിനായി ചരട് വലിക്കുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ അസീസ് മരിക്കെ,സൈഫുദ്ദീൻ തങ്ങൾ എന്നിവരാണ് പ്രസിഡന്റാവാൻ രംഗത്തുള്ളത്. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലുമുണ്ട് തർക്കം.ഇവിടെ മുഖ്താറും,ബഷീർ കനിലയുമാണ് രംഗത്തുള്ളത്.മേൽ സൂചിപ്പിച്ച എല്ലാ നേതാക്കളും പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തക രുമാണ് ഇവർ. ഇവിടങ്ങളിലൊക്കെ ആരെ ഉൾക്കൊള്ളണം, ആരെ മാറ്റിനിർത്തണമെന്ന കാര്യത്തിൽ ലീഗ് ജില്ലാ നേതൃത്വത്തിന് തീരുമാനമെടുക്കാനാവുന്നില്ല.ഈ മാസം 26,27 തീയതികളിലാണ് പ്രസിഡണ്ട്മാരെയും, ചെയർമാൻമാരെയും തെരഞ്ഞെടുക്കേണ്ടത്.
ഈയൊരു സാഹചര്യത്തിൽ “ഇലക്കും മുള്ളിനും” കേട് വരാതെയുള്ള ഒരു ഫോർമുലയാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ആരെയും പിണക്കാതെയുള്ള ഒരു “ഫോർമുല” കണ്ടെത്താൻ നേതൃത്വം നീക്കമരംഭിച്ചിട്ടുണ്ടെന്നു അറിയുന്നു.
പ്രസിഡണ്ട് പദവി ആഗ്രഹിക്കുന്നവർക്കു കാലാവധി തുല്യമായി വിഭജിച്ചു നൽകുന്നതിനെക്കുറിച്ചാ ണ് നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. അങ്ങനെയായാൽ രണ്ടര വർഷം ഒരാൾക്ക് എന്ന നിലയിൽ പ്രസിഡന്റ് പദവി വീതം വച്ചു പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ നീക്കമെന്നു അറിയുന്നു.ആദ്യ രണ്ടര വർഷം ആർക്ക് എന്നതിനെക്കുറിച്ചും തർക്കം വരാൻ സാധ്യതയുള്ളതിനാൽ സീനിയോറിറ്റി പരിഗണിച്ചോ, നറുക്കെടുപ്പ് നടത്തിയോ ഇതിന് പരിഹാരം കാണുമെന്നാണ് ലീഗ് നേതാക്കൾ നൽകുന്ന സൂചന.
അധികാര തർക്കം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തകർപ്പൻ ജയത്തിന്റെ ശോഭ കെടുത്തരുതെന്നു യുഡിഎഫ് പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്.






