കാസർകോട്: പോളിംഗ് സമയം പൂർത്തിയാകുന്നതിന് 10 മിനിറ്റ് മുമ്പ് തിരക്കിട്ട് ബൂത്തിൽഎത്തി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വോട്ട് ചെയ്യാൻ മറ്റാരുടെയോ തിരിച്ചറിയൽ കാർഡുമായി എത്തിയ ഇയാളെക്കുറിച്ച് ബിജെപിയുടെ ബൂത്ത് ഏജൻറ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അപ്പോഴവിടെ ഉണ്ടായിരുന്നവർ ഇയാളെ തടഞ്ഞു വച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ യഥാർത്ഥ വോട്ടർ അല്ലെന്നു കണ്ടെത്തുകയായിരുന്നു.

തുടർന്നു പ്രിസൈഡിംഗ് ഓഫീസർ പൊലീസിനു പരാതി നൽകി. ഇന്ന് വൈകിട്ട് 5 50 ന് പുത്തിഗെ പഞ്ചായത്തിലെ ചെന്നിക്കോടി ഒന്നാം വാർഡ് ബൂത്തായ ധർമ്മത്തടുക്ക സ്കൂളിൽ വോട്ട് ചെയ്യാൻ ശ്രമിച്ച ആളാണ് പിടിയിലായത്. മംഗലടുക്കയിലെ സഹദാണു പിടിയിലായതെന്നു അധികൃതർ പറഞ്ഞു. പിടിയിലായ യുവാ വിനു മാപ്പുകൊടുക്കണമെ ന്ന് അപ്പോൾ ബൂത്തിനടുത്തു ണ്ടായിരുന്ന ബിജെപി നേതാവ് സതീശ്ചന്ദ്ര ഭണ്ഡാരിയോട് സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ അഭ്യർത്ഥിച്ചുവെങ്കിലും ,കള്ളവോട്ട് പ്രശ്നത്തിൽ പാർട്ടികൾ ഇടപെടേണ്ടതുണ്ടോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. കള്ളവോട്ട് ചെയ്യുന്നതും അതിനു പ്രേരിപ്പിക്കുന്നതും നിയമലംഘനമാണെന്നും അതു നിയമപരമായി തന്നെ പരിഹരിക്കട്ടെ എന്നും അദ്ദേഹം അവരെ അറിയിച്ചു. സിപിഎമ്മും ബിജെപിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന വാർഡാണിത്.പിടിയിലായ ആൾ സിപിഎം പ്രവർത്തകനാണെന്ന് പറയുന്നു.







