റാവൽപിണ്ടി: പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം. ജയിലിൽ കഴിയുന്ന നേതാവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഇമ്രാന്റെ സഹോദരിമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. അഡിയാലയിലെ ജയിലിൽ ഇമ്രാൻ കൊല്ലപ്പെട്ടതായും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും വിവിധ സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിച്ചിരുന്നു. വിവരമറിഞ്ഞ് പാക്കിസ്ഥാൻ തെഹ്‌രി കെ ഇൻസാഫ് പാർട്ടിയുടെ ആയിരക്കണക്കിന് പ്രവർത്തകർ ജയിലിനു മുന്നിലേക്ക് ഒഴുകിയെത്തി. 2023 മുതൽ ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ തടവിലാണ്. മൂന്ന് ആഴ്ചയോളമായി സഹോദരനെ കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്നാണ് ഇമ്രാന്റെ സഹോദരിമാർ പറയുന്നത്. ഈ ആഴ്ച റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാൻ തെഹ്‍രീ കെ ഇൻസാഫ് പ്രവർത്തകർക്കൊപ്പമാണ് ഇമ്രാനെ കാണാൻ സഹോദരിമാരായ നൊരീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ എത്തിയത്. എന്നാൽ ജയിലിൽ സന്ദർശനം അനുവദിക്കാതെ പ്രവർത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ പറ്റിയുള്ള ആശങ്കകളിലാണ് പ്രതിഷേധിച്ചത്. എന്നാൽ സമാധാനപരമായി പ്രവർത്തകർ നടത്തിയ സമരത്തിന് നേരെ മുന്നറിയിപ്പില്ലാതെ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് നൊറീൻ നിയാസി പറയുന്നത്. 71 വയസുള്ള തന്റെ മുടിയിൽ പിടിച്ചു വലിച്ച് നിലത്തേക്ക് എറിഞ്ഞെന്നും പരുക്കേറ്റതായും നൊറീൻ പറഞ്ഞു. അഡിയാല ജയിലിന് പുറത്ത് ഇമ്രാന്റെ സഹോദരിമാർക്കും അനുയായികൾക്കും നേരെയുണ്ടായ ക്രൂരമായ പൊലീസ് ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്ഐയും ചേർന്ന് ഇമ്രാൻ ഖാനെ ജയിലിൽ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് നിരവധി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വിവരം ശരിയാണെങ്കിൽ പാക്ക് ഭരണകൂടത്തിന്റെ അവസാനമാകും എന്നാണ് ബലൂചിസ്ഥാൻ പറയുന്നത്.







