കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ അമ്മൂമ്മ റോസ്‌ലി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അമ്മൂമ്മയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ വ്യാഴാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.അതേസമയം, ആശുപത്രിയിൽ കഴിഞ്ഞിരുന്ന അമ്മൂമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ആറു മാസം പ്രായമുള്ള ഡൽന മരിയ സാറയെന്ന കുഞ്ഞിനെ കറുകുറ്റി കരിപ്പാലയിലെ വീട്ടിൽ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ പിതാവ് കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കുഞ്ഞിൻ്റെ മാതാപിതാക്കളായ ആൻ്റണിയും റൂത്തും, അമ്മൂമ്മയും, അപ്പൂപ്പനുമായിരുന്നു രാവിലെ വീട്ടിലുണ്ടായിരുന്നത്. മാതാവ് റൂത്ത്, അമ്മൂമ്മ റോസ്ലിയുടെ അടുത്ത് കുഞ്ഞിനെ കിടത്തി അടുക്കളയിൽ ജോലി ചെയ്യാൻ പോയി. തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ പരിക്കേറ്റ നിലയിൽ കണ്ടത്. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മൂമ്മയെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അശുപ്രത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്ന റോസ്ലിനെ വൈകിട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.







