കാസർകോട്: 15 വർഷക്കാലമായി കുമ്പള പൊലീസ്റ്റേഷൻ പരിധിയിൽ സജീവമായിരുന്ന മണൽ-ചൂതാട്ട മാഫിയയെ അമർച്ച ചെയ്ത പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജേഷിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർന്മാരെ സ്ഥലം മാറ്റിയ കൂട്ടത്തിലാണ് ജിജേഷിനെയും മാറ്റിയത്. തെരഞ്ഞെടുപ്പു കാലത്ത് സ്വന്തം താലൂക്ക് പരിധിയിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യാൻ പാടില്ലെന്നാണ് കീഴ് വഴക്കവും നിയമവും . എന്നാൽ കോഴികോട്, ബേപ്പൂർ സ്വദേശിയായ ജിജേഷിനെ കാസർകോട് വിജിലൻസിലേയ്ക്ക് സ്ഥലം മാറ്റിയത് ഇതൊക്കെ മറന്നു കൊണ്ടാണെന്നാണ് പ്രധാന ആരോപണം. ജോലി ചെയ്ത എട്ട് മാസക്കാലം മണൽ – ചൂതാട്ടമാഫിയയെ നിലയ്ക്ക് നിർത്തിയ ഈ ഉദ്യോഗസ്ഥൻ രാഷ്ട്രീയ പാർട്ടി നേതാക്കൾ സ്റ്റേഷനിൽ
കയറിയിറങ്ങുന്നതിനു തടയിട്ടിരുന്നു. ഇതും സ്ഥലം മാറ്റുന്നതിനു ഇടയാക്കിയതായി ആരോപണമുണ്ട്.
കേരള പൊലീസ് ഓഫീസേർസ് ജില്ലാ ഭാരവാഹിയായ പി. അജിത്ത് കുമാറിനെ ഹൊസ്ദുർഗിൽ നിന്നു അതിർത്തി സ്റ്റേഷനായ മഞ്ചേശ്വരത്തേയ്ക്ക് മാറ്റിയതും പൊലീസ് സേനയ്ക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
