കാസർകോട്: കെ.എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ് മുൻവശത്തെ ഗ്ലാസ്സ് തകർക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പ്രതിക്ക് നാലു വർഷം തടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷ. ആലംപാടി സുബ്ബത്തൊട്ടി ഹൗസിലെ ഇബ്രാഹിം ബാദിഷ (27) യെ ആണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.2019 ഡിസംബർ പതിനേഴാം തീയ്യതി വൈകുന്നേരം 3.40 മണിക്ക് ചെർക്കള, അഞ്ചാം മൈലിൽ വച്ച് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ് ആർ ടി സി ബസിനു നേരെയാണ് അക്രമം ഉണ്ടായത്. വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുകയും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത് വിദ്യാനനഗർ സബ്ബ് ഇൻസ്പെക്ടറായിരുന്ന യുപി വിപിൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, ചിത്രകല എന്നിവർ ഹാജരായി. പ്രതിക്ക് അപ്പീലിന് പോകുന്നതിനായി കോടതി ജാമ്യം അനുവദിച്ചു.
