ന്യൂഡൽഹി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയും മുളകുപൊടിയും ഒഴിച്ച് ഭാര്യ. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ഡർഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 3 ന് മദൻഗിറിലെ വീട്ടിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ ദിനേശിനെയാണ് പുലർച്ചെ മൂന്നു മണിയോടെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. മകളും സമീപത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ദേഹം മുഴുവൻ പൊള്ളലേറ്റത്തോടെ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുന്നതിനുമുമ്പ്, അവൾ എന്റെ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ ബഹളം വെച്ചാൽ ഇനിയും എണ്ണ ഒഴിക്കും എന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ പരാതിയിൽ വ്യക്തമാക്കി. വേദന സഹിക്കാനാവാതെയുള്ള ദിനേശിന്റെ നിലവിളി കേട്ട് അയൽക്കാരും താഴത്തെ നിലയിൽ താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ കുടുംബവും ഓടിയെത്തി. പക്ഷേ അകത്തുനിന്ന് വാതിൽ പൂട്ടിയതിനാൽ ആദ്യം രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് പരിസരത്തെ ആളുകൾ എത്തി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. നെഞ്ചിലും മുഖത്തും കൈകളിലും ആഴത്തിൽ പൊള്ളലേറ്റത് കണ്ട് ഡോക്ടർമാർ ദിനേശിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. എട്ട് വർഷം മുൻപാണ് ദമ്പതികളുടെ വിവാഹം നടന്നത്. അന്നുമുതൽ തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ദിനേശ് പറയുന്നു. രണ്ട് വർഷം മുൻപ്, യുവതി ക്രൈം എഗെയ്ൻസ്റ്റ് വിമൻ സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.ദിനേശിന്റെ ഭാര്യയ്ക്കെതിരെ ബിഎൻഎസ് വകുപ്പുകളായ 118, 124, 326 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
