തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടത്തരം മഴയ്ക്കും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡീഷ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാധ്യതയുണ്ട്. കൂടാതെ, വ്യാഴാഴ്ച മധ്യ കിഴക്കൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.വെള്ളിയാഴ്ചയോടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡീഷ തീരത്തിന് സമീപം തീവ്രന്യൂനമർദമായി ശക്തിപ്രാപിച്ച് ശനിയാഴ്ചയോടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വെള്ളിയാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
