റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് ആശ്വാസിക്കാം. പ്രതിക്ക് വധശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. 20 വർഷം തടവുശിക്ഷ മതിയെന്ന കീഴ്‌ക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. റഹീമിനെതിരെ ഇനി മറ്റു നടപടികളുണ്ടാവില്ല. ഇതോടെ അബ്ദുൽ റഹീമിന്റെ മോചനം ഇനി എളുപ്പമാകുമെന്നാണ് വിവരം. അടുത്തവർഷം മോചനം ലഭിക്കാം. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട് റഹീം അറസ്റ്റിലായത്. 2012ലാണ് വധശിക്ഷ വിധിച്ചത്. മരിച്ച സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം 34 കോടി രൂപ നൽകിയതോടെയാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. ജയിൽ മോചന കാര്യത്തിൽ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. 20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. ഇതോടെ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് റഹീം നിയമ സഹായ സമിതി ഭാരവാഹികളും റഹീമിന്റെ വീട്ടുകാരും.
