ബംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. സൈനിക വേഷത്തിലാണ് സംഘം ബാങ്കിനകത്ത് പ്രവേശിച്ചത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം കവർച്ച നടത്തുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ 5 അംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. ഇവരുടെ കയ്യിൽ തോക്കും ആയുധവും ഉണ്ടായിരുന്നു. ബാങ്ക് അടയ്ക്കാൻ നേരത്ത് സൈനിക യൂണിഫോമിലെത്തിയ കവർച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരിൽ കാറും സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിജയപുരയിൽ സമാനമായ ബാങ്ക് കൊള്ളകൾ നടന്നിട്ടുണ്ട്. ആ കേസുകളിലും ഉത്തരേന്ത്യൻ സംഘങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഇതും അതേ രീതിയിലുള്ള കവർച്ചയാണെന്നാണ് പൊലീസ് കരുതുന്നത്.
