ഓണവിസ്മയവുമായി ഓര്‍മ്മയിലൊരു കുമ്മാട്ടിക്കളി

(ജോയ്സ് വര്‍ഗീസ് ,കാനഡ)

കുമ്മാട്ടി മുഖങ്ങള്‍ മിനുക്കിവെയ്ക്കുന്ന കുമ്മാട്ടി സംഘത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്. അതിലെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, എന്നെ ഓര്‍മിപ്പിച്ച ഒരു കുമ്മാട്ടി കഥ.

കുമ്മാട്ടികള്‍, ഓണത്തപ്പന്റെ കൂടെ വിട്ട ശിവന്റെ ഭൂതഗണങ്ങള്‍ എന്ന് ഐതിഹ്യം. തൃശൂരിലെ ചില ഗ്രാമങ്ങളില്‍ ഓണക്കാലത്തു കുമ്മാട്ടി കളിച്ചിരുന്നു.

കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്‍കററയൊഴിഞ്ഞ മുറ്റവും നിറയുന്ന അറയും ഓണനാളുകളില്‍ സമൃദ്ധി നല്‍കിയിരുന്ന മലയാളിയുടെ ഓണക്കാലം. പുല്ലിലും പൂക്കള്‍ വിരിയുന്ന കാലം, തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തൊടി നിറയും. ചെമ്പരത്തിയും തെച്ചിയും കാശിത്തുമ്പയും മന്ദാരവും രാജമല്ലിയും പവിഴമല്ലിയും അതിരിടുന്ന ഇല്ലിമുളവേലികളും മണം പരത്തി, മുല്ലയും പിച്ചകവും പടരുന്ന മരങ്ങളും തൊടിയില്‍ പാറുന്ന ഓണത്തുമ്പികളും ഓണാവധിയില്‍ ഊഞ്ഞാലാടിയും മുറ്റത്തും തൊടിയിലും ഓടിക്കളിച്ചു രസിക്കുന്ന കുട്ടികളും ആ കാലഘട്ടത്തിന്റെ നേര്‍ചിത്രം.

കുമ്മാട്ടികളുടെ ഐതിഹ്യം അറിഞ്ഞിട്ടൊന്നുമല്ല. ഓണാഘോഷത്തിനു പോക്കറ്റ് മണി ഉണ്ടാക്കാന്‍ കുമ്മാട്ടി കളിക്കുന്ന നിര്‍ധനരായ കുട്ടികള്‍ ഞങ്ങളുടെ ഗ്രാമത്തിലും അന്നുണ്ടായിരുന്നു. ഓണത്തിന് അടുത്തുള്ള ടാക്കീസില്‍ ഒരു പടം കാണുക, ഇടവേളയില്‍ കൊറിക്കാന്‍ ഒരു പൊതി കപ്പലണ്ടി, ഇതിനുള്ള പൈസ കണ്ടെത്തലാണ് ലക്ഷ്യം. പഠനം ഒരു വിഷയമേയല്ലയവര്‍ക്ക്. ഒരു ചടങ്ങിനായി സ്‌കൂളില്‍ പോകുക. പല കൊല്ലങ്ങള്‍ തോല്‍ക്കുക. എല്ലു മൂക്കുമ്പോള്‍ കൂലിപ്പണിക്കു പോകുക. ഇതാണ് ക്രോണോളജി.

അവര്‍ക്കു ഓണത്തിന് കുമ്മാട്ടികളി, പുലികളി ഇവയൊക്കെ വട്ടചിലവിന് തുക കണ്ടെത്താന്‍ ഉള്ള മാര്‍ഗ്ഗങ്ങളായിരുന്നു. സ്വന്തമായി സമ്പാദിക്കാനും ചിലവാക്കാനും വളരെ നേരത്തെ തന്നെയവര്‍ പഠിച്ചു കഴിയും. നമ്മളെ പുസ്തകം ശാസ്ത്രവും ഭാഷയും ചരിത്രവും പഠിപ്പിക്കും. ഇവരെ ജീവിതം പഠിപ്പിക്കും. ചുരുക്കത്തില്‍, അവര്‍ നമ്മളെക്കാള്‍ മുന്‍പ് ‘ലൈഫ് സ്‌കില്‍സ്’ പഠിക്കും. അതിനു ടീച്ചറും കോച്ചിങ്ങും ഓണ്‍ലൈന്‍ ആപ്പും ഒന്നും വേണ്ട.

ഞങ്ങളുടെ അടുത്ത വീട്ടിലെ ഒരു കുട്ടിയും, അവന്റെ കൂട്ടുകാരും കുമ്മാട്ടി കളിക്കാന്‍ കോപ്പു കൂട്ടി. അവര്‍ കുമ്മാട്ടിക്കളിയുടെ പാട്ടു പഠിച്ചു.

തലേദിവസം അവന്‍ വീട്ടില്‍ വന്നു. ഞങ്ങള്‍ വീട്ടുമുറ്റത്തു കളം വരച്ചു, തുട്ട് കളങ്ങളില്‍ തട്ടിത്തെറിപ്പിക്കുന്ന ഇട്ടായി (വട്ടുക്കളി ) കളിക്കുകയാണ്.

‘നീയ്യ്… കളിക്കാന്‍ വരണില്ലേ?’, ഞാന്‍ ചോദിച്ചു.
‘ഏയ്… ഇല്ല, കൊറെ പണീണ്ട്. നാളെ ഞങ്ങള് കുമ്മാട്ട്യായി വരും, എന്താ തര്വാ?’, എന്റെ നേര്‍ക്ക് ചോദ്യമെറിഞ്ഞു.
ഒററക്കാലില്‍ ഞൊണ്ടി തുട്ട് തട്ടിത്തെറിപ്പിക്കുന്ന ഞാന്‍, കാല്‍ നിവര്‍ത്തി നേരെ നിന്നു. ഞാനൊരു നമ്പര്‍ ആലോചിക്കും മുന്‍പ്, അവനിങ്ങോട്ടിട്ടു.
‘രണ്ടു ഉറുപ്പിയ തര്വോ?
പിന്നെ രണ്ടു നേന്ത്രപ്പഴം, കായവറുത്തതും. ‘

‘ങേ… രണ്ടു ഉറുപ്പിയോ?’, അവന്റെ ഡിമാന്‍ഡ് കേട്ടു എന്റെ കണ്ണുത്തള്ളി. ഒരു നാലാം ക്ലാസ്‌കാരിക്കു അന്നു കാലത്ത്, അതു വളരെ വലിയ തുകയാണ്.

‘മുഖമൂടിം ചെണ്ടയും കോലും വാങ്ങണ്ടെ?, നിനക്ക് ഒന്നും അറീല്യ’, ഞാന്‍ പൂവ്വാ, നിക്ക് കുമ്മാട്ടിപ്പുല്ലു പറിക്കണം’, അവന്‍ ധൃതി കൂട്ടി, കളത്തില്‍ കിടക്കുന്ന തുട്ട് ഊക്കില്‍ തട്ടിത്തെറുപ്പിച്ച് അവന്‍ ശക്തി തെളിയിച്ചു.

എന്നെയൊരു മരമണ്ടിയാക്കിയത് എനിക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും സ്‌കൂളിലെ കേട്ടെഴുത്തിന് സ്ലേറ്റില്‍ ദിവസവും ‘മൊട്ട ‘ വാങ്ങിക്കുന്ന അവന്റെ അറിവുകള്‍, പ്ലാനിങ്ങ് ഇവയൊക്കെ കേട്ട് ഞാന്‍ ഒന്നുകൂടി അപ്‌ഡേറ്റ് ആകേണ്ടതുണ്ടെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.

‘നീ മാത്രല്ലാ… വേറെ കുട്ടികളൊക്കെ വരില്ലേ? എല്ലാവര്‍ക്കും കാശു കൊടുക്കണം. പിന്നെ നേന്ത്രപഴവും കായവറുത്തുപ്പേരിയും അമ്മ തരും. ‘

‘കാശു അത്ര പറ്റില്ല. ഒരു അമ്പതു പൈസ തരാം, ഞാന്‍ പറഞ്ഞു.

‘ഔ, നീയത് ഒരുറുപ്പിക ആക്കടീ…’, ഞാന്‍ ആലോചിച്ചു, ഡീല്‍ ആക്കും മുമ്പെ അവന്‍
കൂട്ടുകാരോടൊപ്പം, ദേഹത്തു വെച്ചുക്കെട്ടുന്ന പച്ചപര്‍പ്പടകപ്പുല്ലു പറിക്കാന്‍ ഓടിക്കളഞ്ഞു.

അന്നും രാത്രിയില്‍, പതിവുപ്പോലെ അച്ഛനോടു പകല്‍വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞുകേള്‍പ്പിച്ചു. അടുത്ത വീട്ടിലെ കുട്ടിയും കൂട്ടുകാരും നാളെ കുമ്മാട്ടി കളിക്കുമെന്നും അവര്‍ക്ക് മറ്റുള്ളവരെക്കാള്‍ കുറച്ചു പൈസ കൂടുതല്‍ കൊടുക്കണം എന്നും പറഞ്ഞുവെച്ചു. പതിവ് ചെറുചിരിയോടെ എന്റെ അച്ഛന്‍ കേട്ടുനിന്നു. എന്റെ സന്തോഷത്തിനു കൂടെ ചേര്‍ന്നു. കുറച്ചു ചില്ലറ പൈസ കയ്യില്‍ തന്നു. അതു ഉമ്മറത്തെ ചെറുത്തിണ്ണമേല്‍ പരത്തിവെച്ചു, ഞാനെണ്ണി തരം തിരിച്ചു . ഒരു വലിയ കാര്യം ചെയ്ത ഗൗരവത്തില്‍ നടന്നു. ഒരു വേള്‍ഡ് ബാങ്ക് സി.ഇ.ഒ യെ വെല്ലുവിളിക്കുന്ന മുഖഭാവം അപ്പോള്‍ എനിക്ക് ഉണ്ട്‌ട്ടോ.

കുമ്മാട്ടി വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞു. വൈകിയും ഞങ്ങള്‍ അക്ഷമരായി കാത്തിരുന്നു. എന്റെ കൈച്ചുരുളില്‍ ചില്ലറപ്പെസ ഭദ്രമായി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്.

ഗേറ്റില്‍ നിന്നും നീളന്‍ നടപ്പാതയുടെ അററത്ത് തുറക്കുന്ന തുറസ്സായ മുറ്റവും മുറ്റത്തേയ്ക്ക് നീളന്‍ ചവിട്ടുപ്പടികളുമുള്ള വീടായതുകൊണ്ട് ഞങ്ങളുടെ മുറ്റത്തു പിള്ളേര്‍ സെറ്റ് മുഴുവന്‍ ഒത്തുകൂടി. റെഡ് ഓക്‌സൈഡ്‌ന്റെ മങ്ങിയ ചുവപ്പുപ്പടികളില്‍ ഗാലറിയില്‍ ഇരിക്കുന്നപ്പോലെ ഞങ്ങള്‍ കുട്ടികളിരുന്നു. മുററത്ത് ചൂടു കുറഞ്ഞ ഓണവെയില്‍ പരന്നു. ഓണക്കോടിയുടെ പുതുമണം പരസ്പരം ഉടുപ്പുകള്‍ മണത്തു ആസ്വദിച്ചു.

ദൂരെ നിന്ന് ചെണ്ടയുടെ താളം വഴികള്‍ താണ്ടി കടന്നുവന്നു.
‘ദാ.. വരുന്നുണ്ട്. ‘, ഞങ്ങളില്‍ ആവേശം തിരത്തല്ലി. കളിക്കാര്‍ മുററത്തു വന്നു നിരന്നു. ഓണാഘോഷം ഓരോ അണുവിലും തുടിച്ചു. ചെണ്ട ഉറക്കെയുറക്കെ കൊട്ടിത്തുടങ്ങി.

കുമ്മാട്ടി, ദേഹം നിറയെ പച്ചപ്പുല്ല് കൊണ്ടു പൊതിഞ്ഞിട്ടുണ്ട്. കുമ്മാട്ടിപ്പുല്ലിന്റെ കടുത്ത പച്ചനിറത്തില്‍ ഓണാഘോഷം നിറഞ്ഞുതൂവി. ഇത്രയും ഓര്‍ഗാനിക്കായ ഒരു നിറവും ആഘോഷവും പിന്നെ മറ്റൊരിക്കലും കണ്ടിട്ടില്ല.

കുമ്മാട്ടി മുഖമൂടിയായി, കട്ടി ചട്ടപേപ്പറില്‍ കരി കോറിയും മറ്റു കടും നിറങ്ങള്‍ തേച്ചുപ്പിടിപ്പിച്ചും നല്ലൊരു ഭൂതത്തിന്റെ മുഖരൂപത്തിലാക്കിയിട്ടുണ്ട്. സ്ഥിരമായി കാണാത്ത മുഖങ്ങളെല്ലാം ദേവകള്‍ക്കും അസുരന്മാര്‍ക്കും ഭൂതങ്ങള്‍ക്കും പ്രേതങ്ങള്‍ക്കും പതിച്ചു കൊടുത്തിട്ടുള്ള ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു മികച്ച കുമ്മാട്ടിമുഖം തന്നെയെന്നതില്‍ തര്‍ക്കമില്ല.

മുഖത്തു വെച്ചുക്കെട്ടിയ മുഖമൂടിയുടെ അയഞ്ഞു തൂങ്ങുന്ന ചരടുകള്‍ വലിച്ചു മുറുക്കി, കണ്ണിന്റെ ദ്വാരം കൃത്യമാക്കി കാഴ്ചയ്ക്ക്, കുമ്മാട്ടി നന്നായി തത്രപ്പെടുന്നുണ്ടു്.

കൈയില്‍, ചുവന്ന ചായം തേച്ച രണ്ടു നീണ്ട വടികള്‍ പിടിച്ചിട്ടുണ്ട്. അതു ഉയര്‍ത്തി തട്ടിയാണ് കളിക്കുക. ശരീരം മുഴുവന്‍ വെച്ചുക്കെട്ടിയ പുല്ലു ചൊറിഞ്ഞു കുമ്മാട്ടി എരിപ്പൊരി കൊള്ളുന്നുമുണ്ടു്.

ദയാലുവായ കുമ്മാട്ടിയുടെ പല അമാനുഷിക കഴിവുകളും കൂട്ടത്തിലുള്ള കുട്ടികള്‍ ഈണത്തില്‍ പാടും. അതിന് താളത്തില്‍ ചുവടുവെച്ചു വടികള്‍ കൂട്ടിത്തട്ടി കുമ്മാട്ടി കളിക്കും

പാട്ടിന്റെ ചില വരികള്‍ ഇങ്ങനെ.
‘തള്ളേ, തള്ളേ എങ്ങോട്ട് പോണു?’
‘ഭരണിക്കാവില്‍ നെല്ലിന് പോണു.’

‘അവിടത്തെ തമ്പ്രാന്‍ എന്തു പറഞ്ഞു?’
‘തമ്പ്രാന്‍ അപ്പോള്‍ തല്ലാന്‍ വന്നു, കുത്താന്‍ വന്നു.’
പാട്ടിന്റെ വരികളില്‍, സമൂഹത്തിലെ അനീതികള്‍ വിവരിക്കുന്നുണ്ട്.

‘കൈതയെനിക്കൊരു പൂവും തന്നു.’
‘പൂ കൊണ്ടോയ്…പശൂന് കൊടുത്തു.’
‘പശുവെനിക്കു പാലും തന്നു ‘, എന്നു തുടങ്ങി, പ്രകൃതിസ്‌നേഹവും മൃഗസ്‌നേഹവും വരികളില്‍ നിറഞ്ഞുതുളുമ്പും.

‘കുണ്ടന്‍ കിണറ്റില്‍ കുറുവടി വീണാല്‍ കുമ്പിട്ടെടുക്കും കുമ്മാട്ടി.’
‘മാനത്തു നില്‍ക്കണ
വാളന്‍പുളിങ്ങ എത്തിച്ചു പൊട്ടിക്കും കുമ്മാട്ടി’.

‘അമ്പോ..ഈ കുമ്മാട്ടി ചില്ലറക്കാരന്‍ അല്ലാട്ടോ.’
കുമ്മാട്ടിയുടെ കഴിവുകള്‍ കേട്ടു, ഞങ്ങള്‍ കുമ്മാട്ടി ആരാധകരായി
മാറിക്കൊണ്ടിരിക്കുന്നു.

കളി മുന്നോട്ടു പോകും തോറും താളം മുറുകും. എല്ലാവരും കൈയടിച്ചും തലയാട്ടിയും കളിക്കാരെ പ്രോല്‍സാഹിപ്പിക്കുന്നു.

പെട്ടെന്നു കുമ്മാട്ടിയുടെ മുഖത്തു ആകെയൊരു പരിഭ്രമം ഇരച്ചുക്കയറി. കുമ്മാട്ടിയുടെ പരവേശം കണ്ട്, ഇതെന്തു പറ്റി?, ഞങ്ങള്‍ പരസ്പരം ചോദിച്ചു. അവന്‍ എങ്ങനെയോ വേഗത്തില്‍ കളി തീര്‍ത്തു.

കുമ്മാട്ടിയുടെ അമ്മ, അവന്റെ കൈയിലുള്ള വടിയേക്കാള്‍ വലിയ വടിയുമായി എന്റെ വീടിന്റെ ഇടതുവശം മറഞ്ഞു നിന്നിരുന്നു. എതിര്‍വശം തിരിഞ്ഞു ഇരിക്കുന്ന ഞങ്ങള്‍ അവരെ കണ്ടിരുന്നില്ല. ഞങ്ങളുടെ നേരെ നോക്കി കളിക്കുന്ന കുമ്മാട്ടി, തന്റെ അമ്മയുടെ കൈയിലെ വടി കണ്ട നേരമാണ് കളിയുടെ ഗതി മാറിയത്.

കളി കഴിഞ്ഞയുടനെ, അവന്റെ അമ്മ വടിയുമായി മുറ്റത്തേക്ക് ചാടി വീണു.
‘നിന്നെ ഞാന്‍…രാവിലെ വീട്ടീന്ന് പോയതാ, അവന്‍ തെണ്ടി നടക്ക്വാ, നീ വീട്ടിലേക്കു വാ.’ അവന്റെയമ്മ കൈയിലെ വടി തലങ്ങും, വിലങ്ങും ആഞ്ഞുവീശി, അസ്സല്‍ ചുട്ടപെട തുടങ്ങി.
‘അയ്യോ… പാവം’, ഞങ്ങളുടെ കണ്ണുനിറഞ്ഞു.

‘സാരല്യ, പിള്ളേര്‍ അല്ലേ?
അവനെ തല്ലേണ്ട, ചേട്ടത്തി.’ എന്റെയമ്മ ഇടപ്പെട്ടു, വടി പിടിച്ചു വാങ്ങി, വെള്ളക്കൊടി വീശി രംഗം തണുപ്പിച്ചു. അവര്‍ അടി നിര്‍ത്തി.

ഈ തക്കം നോക്കി, കുമ്മാട്ടി ചാടി, ജീവനും കൊണ്ടോടി, മുറ്റം കടന്നു, ഗേറ്റു കടന്നു റോഡിലേക്ക് കുതിച്ചു.
ചെണ്ടക്കാരന്‍ കുട്ടികള്‍ പിന്നാലെ പാഞ്ഞു. പോകുന്ന പോക്കില്‍ കുമ്മാട്ടി വിളിച്ചുപ്പറഞ്ഞു.

‘കാശു വാങ്ങിച്ചോ ട്ടോ… പിന്നെ പഴോം, ഉപ്പേരീം. ‘
കുമ്മാട്ടിയുടെ പിറകെ പേടിച്ചോടിയ ചെണ്ടക്കാര്‍ തിരിച്ചു വന്നു. കാശും പഴവും കായുപ്പേരി കടലാസ്സില്‍ പൊതിഞ്ഞതും കൈപ്പറ്റി, ഊര്‍ന്നിറങ്ങുന്ന പഴയ നിക്കര്‍ വലിച്ചു കയറ്റി. അവരുടെ കണ്ണുകള്‍ തിളങ്ങി.

കളിയുടെ രസവും സസ്‌പെന്‍സും
നാടകീയാന്ത്യവും ഞങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞു ചിരിച്ചു.

പിറ്റേ ദിവസം അവന്‍ കളിക്കാന്‍ വന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചു.
‘നിനക്കിന്നലെ ശരിക്കു അടി കിട്ടി…ല്ലെ?’

‘എന്നാലെന്താ…? ഇതൊന്നു എണ്ണി തര്വോ?’, ചില്ലറ തൂങ്ങുന്ന പോക്കറ്റില്‍ പിടിച്ചു, ഒരു കിഴിയാക്കി, ഞങ്ങളെ കാണിച്ചവന്‍ ചോദിച്ചു. കിഴിയുടെ വലിപ്പം കണ്ടു പിള്ളേര്‍ സംഘം വാ പൊളിച്ചു.

‘ആ… വരൂന്ന്, നമുക്ക് കാശെണ്ണാം.’ ഉത്സാഹത്തോടെ ചവിട്ടുപ്പടികള്‍ ഓടിക്കയറി ഞങ്ങള്‍ ഇറയത്തെത്തി.

ഉമ്മറത്തെ സിമന്റു തിണ്ണയില്‍ നിരത്തി. നാണയങ്ങള്‍ തിളങ്ങി കിലുകിലാരവം മുഴക്കി. ഞാന്‍ നാണയങ്ങള്‍ പെറുക്കിയെണ്ണി.

‘ ങ്ഹാ… ഏഴര ഉറുപ്പിക, കൊള്ളലോ’, അഭിനന്ദനം ഒഴുകി. ഞങ്ങളവനെ വലിയ സംരഭകന്‍ ( ലിലേൃുൃലിലൗൃ ) എന്ന മട്ടില്‍ ആരാധനയോടെ നോക്കി. ഞാന്‍ കണ്ട ആദ്യ സംരംഭകന്‍, ഞാനറിഞ്ഞ അതിജീവനത്തിന്റെ ആദ്യപാഠം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page