കാസർകോട്: ഇന്നോവ കാറിൽ 6 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി കസ്റ്റംസ് ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ വി അർഷാദി (28)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. കേസിലെ രണ്ടും, മൂന്നും പ്രതികളായ സൽമാൻ എൻകെ, മുഹമ്മദ് ഷെരീഫ് എ എന്നിവർ ഒളിവിലാണ്. 2020 ജൂൺ 5ന് ആണ് കുമ്പളയിൽ വച്ചു കഞ്ചാവ് കടത്ത് പിടികൂടിയത്. കുമ്പള സബ്ബ് ഇൻസ്പെക്ടറായിരുന്ന കെ വിനോദ്കുമാർ, സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവും വാഹനവുമടക്കം പ്രതികളെ അറസ്റ്റു ചെയ്തത്. തുടർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കുമ്പള ഇൻസ്പെക്ടറായിരുന്ന പി.പ്രമോദാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ.ചിത്രകല എന്നിവർ ഹാജരായിരുന്നു.
