ഷാർജ: അതുല്യയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഷാർജ പൊലീസിൽ പരാതി നൽകി. അതുല്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ എന്നിവർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്ക് ഒപ്പമാണ് പൊലീസിനെ കണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് കടക്കും എന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചു. നാട്ടിലെ കേസ് വിവരങ്ങളും, പീഡനത്തിന്റെ ദൃശ്യങ്ങളും കുടുംബം പൊലീസിന് കൈമാറി. അതിനിടെ സംഭവം വിവാദമായതിനെ തുടർന്ന് ഭർത്താവ് സതീഷിനെ ദുബൈയിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ജോലിയിൽ നിന്നും പുറത്താക്കിയതിന് കമ്പനി രേഖാമൂലം കത്ത് നൽകി. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വർഷം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്‍റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് ശനിയാഴ്ച രാവിലെ അതുല്യയെ കണ്ടെത്തിയത്. ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിന്‍റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടുംബത്തിന്‍റെ ആരോപണം. സതീഷിനെതിരെ നാട്ടിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
