തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധിപ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് ചൊവ്വാഴ്ച അവധിപ്രഖ്യാപിച്ചിട്ടുള്ളത്. ജൂലായ് 22 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. പിഎസ്‌സി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇന്‍റര്‍വ്യൂകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. നാളെയാണ് വിഎസിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയായി ദേശീയപാത വഴി ആലപ്പുഴ പുന്നപ്രയിലെ സ്വവസതിയില്‍ എത്തിക്കുക.
