കാസർകോട്: സ്വിഫ്റ്റ് കാറിൽ 4.830 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ള സ്വദേശി അബ്ദുൾറൗഫി(39)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും വിധിച്ചു. ഈ കേസിലെ ഒന്നാം പ്രതിയെ മുമ്പ് ശിക്ഷിച്ചിരുന്നു. 2015 നവംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നു രാത്രി 11.30 ന് സീതാംഗോളി ബേളയിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. അന്നത്തെ ബദിയടുക്ക സബ്ബ്-ഇൻസ്പെക്ടർ എ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയതും പ്രതികളെ അറസ്റ്റുചെയ്തതും. തുടർ അന്വേഷണം നടത്തിയത് വിദ്യാനഗർ ഇൻസ്പെക്ടർമാരായ വി.രമേശനും, ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കെ.വി പ്രമോദനുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ: ചിത്രകല എന്നിവർ ഹാജരായി.
