കാസർകോട്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതിയെ മുംബൈയിൽ വെച്ച് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് തളങ്കര സ്വദേശിനി യു സാജിത(34) ആണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി മുട്ടത്തൊടി സ്വദേശി ബി എം മുഹമ്മദ് സാബിർ(32) ഇപ്പോഴും ഒളിവിലാണ്. 2024 മാർച്ച് മാസത്തിലാണ് പരാതിക്കാരിയെ തട്ടിപ്പിനിരയാക്കിയത്. പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കി. പണം വിനിമയം ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തതോടെ വിവിധ സൈബർ കേസുകളിൽ പ്രതിചേർക്കപ്പെട്ടു. തുടർന്ന് പരാതിക്കാരി സൈബർ ക്രൈം പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയിൽ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നു വ്യക്തമായി. ഒളിവിൽ പോയ പ്രതികൾ വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. പിന്നീട് ഇരുവരെയും പിടികൂടുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തുടർന്നാണ് മുബൈ എയർ പോർട്ടിൽ എത്തിയപ്പോൾ പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ(ഇൻചാർജ് ) വിപിൻ യുപി യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പ്രേമരാജൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീഷ്, സിവിൽ പൊലീസ് ഓഫീസർ നജ്‌ന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
