വാഷിങ്ടൺ: എച്ച്ഐവി വൈറസിനെതിരായ ലെനാകാപാവിർ എന്ന വാക്സീൻ അടുത്ത വർഷം വിപണിയിലെത്തും. ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത വാക്സീന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. വർഷത്തിൽ വാക്സീന്റെ 2 ഡോസുകളാണ് എടുക്കേണ്ടത്. ചർമത്തിനിടയിൽ കുത്തിവയ്ക്കുന്ന ഒരു ഡോസ് 6 മാസത്തെ പ്രതിരോധം നൽകും. എച്ച്ഐവി അണുബാധയില്ലാത്ത എന്നാൽ വരാൻ സാധ്യതയുള്ളവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് നടപടി. കോശങ്ങളിൽ കടന്നു കയറുന്ന എച്ച്ഐവി വൈറസുകൾ പെരുകുന്നതിനെ ഇവ തടയും. എല്ലാ ദിവസവും കഴിക്കേണ്ട ഗുളികയും ഓരോ എട്ടാഴ്ചയും എടുക്കേണ്ട കുത്തിവയ്പുമാണ് നിലവിൽ എച്ച്ഐവിയെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ഇവയെക്കാൾ ഏറെ ഫലപ്രദമാണ് പുതിയ വാക്സീനെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് 3.99 കോടി എച്ച്ഐവി ബാധിതരുണ്ടെന്നാണ് കണക്ക്. ഇവരിൽ 65 % ആഫ്രിക്കൻ മേഖലയിലുള്ളവരാണെന്നും ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
