മുംബൈ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച നടപടി പിൻവലിക്കാതെ സെൻസർ ബോർഡ്. ഇന്ന് സിനിമ വീണ്ടും കണ്ട റിവൈസ് കമ്മിറ്റി ജാനകിയെന്ന പേര് തലക്കെട്ടിൽ നിന്നും കഥാപാത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ആവർത്തിച്ചു. മുംബൈയിൽ നടന്ന പ്രിവ്യുവിനു ശേഷം ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാൻ കഴിയില്ലെന്നും 96 ഇടങ്ങളിൽ നിന്നു നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് അറിയിച്ചതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി.നേരത്തേ സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി ചോദ്യം ചെയ്ത് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സെൻസർ ബോർഡ് സിനിമ വീണ്ടും കണ്ടത്. നാളെ ഹർജി കോടതി വീണ്ടും പരിഗണിക്കും. നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ചിത്രമാണിത്.നേരത്തേ സിനിമയിൽ മാറ്റം വരുത്തില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. 96 ഇടങ്ങളിൽ നിന്നു പേര് നീക്കുന്നത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 2023 നവംബറിൽ പുറത്തിറങ്ങിയ ഗരുഡന് ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ റിലീസാണ് അനിശ്ചിതത്വത്തിലായത്. വിഷയത്തിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സംവിധായകൻ പ്രവീൺ നാരായണൻ വ്യക്തമാക്കിയിട്ടുണ്ട്.
