മലപ്പുറം: എടക്കര മുണ്ടേരി വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമത്തിനിടെ ഫയർ ഫോഴ്സിന്റെ ഡിങ്കിബോട്ട് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടു. പുഴയിലേക്ക് തെറിച്ചുവീണ 2 അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി.വാണിയമ്പുഴ ഊരിലെ ആദിവാസി വിഭാഗക്കാരനായ വില്ലി(55) ബുധനാഴ്ചയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂൺ ശേഖരിക്കാൻ കാട്ടിൽ പോയ വില്ലിയെ ആന അക്രമിക്കുകയായിരുന്നു. തുടർന്ന് വനപാലകരും ആദിവാസികളും ചേർന്ന് മൃതദേഹം വാണിയമ്പുഴ സ്റ്റേഷനിൽ എത്തിച്ചെങ്കിലും ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ആശുപത്രിയിലെത്തിക്കാൻ തടസ്സം നേരിട്ടു. ഇതോടെ അഗ്നിരക്ഷാസേന എത്തി. മൃതദേഹം മറുകരയെത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ബോട്ട് കുത്തൊഴുക്കിൽ പെടുകയായിരുന്നു.
