കാസർകോട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ ഫേസ്ബുക്കിലൂടെ അവഹേളിച്ച കേസിൽ വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രന് ജാമ്യം. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് ജാമ്യം അനുവദിച്ചത്. അധിക്ഷേപിച്ച കേസിൽ 12 ദിവസമായി ജയിലിലായിരുന്നു പവിത്രൻ. മരിച്ച നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിതയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇയാൾ എഴുതിയിട്ടത്. അന്ന് തന്നെ സംഭവം വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പദവിയിൽ നിന്ന് എ പവിത്രനെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്‌തു. മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷന്‍ നേരിട്ടിരുന്നു.
