തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. ആരോഗ്യസ്ഥിതി അൽപം മെച്ചപ്പെട്ടതായി ഡോക്ടർമാർ വ്യക്തമാക്കിയതായി മകൻ അരുൺകുമാർ അറിയിച്ചു. തിങ്കളാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മെഡിക്കൽ ബുള്ളറ്റിനുകളിൽ ശുഭകരമായ വിവരങ്ങളാണുള്ളതെന്ന് അരുൺകുമാർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. ന്യൂറോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, ഇന്റർസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് 101 വയസ്സുകാരനായ വി.എസിനെ ചികിത്സിക്കുന്നത്. നിലവിൽ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ് വി.എസ്. മരുന്നുകളോട് പ്രതികരിക്കുന്നതും ആശുപത്രിയിലെത്തിച്ച ശേഷം ആരോഗ്യനില മോശമാകാതെ തുടരുന്നതുമാണ് ആശ്വാസമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെ ഒട്ടേറെ പേർ ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിച്ചതായും എല്ലാവരോടും നന്ദി അറിയിക്കുന്നതായും അരുൺകുമാർ വ്യക്തമാക്കി.
