ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഇന്ത്യക്കാരനാകാന്‍ ശുഭാംശു ശുക്ല; ആക്‌സിയം 4 ദൗത്യം; വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 12:01 ന്, നാളെ ബഹിരാകാശനിലയത്തിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം-4 ദൗത്യം ഇന്നു വിക്ഷേപിക്കുമെന്നു നാസ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന് ആകാശഗംഗ എന്ന വിളിപ്പേരുള്ള ആക്‌സിയം 4 ദൗത്യം ബഹിരാകാശത്തേക്ക് പുറപ്പെടുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. 41 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തുന്നത്. ദൗത്യത്തിന് പൂര്‍ണ സജ്ജമെന്ന് സ്‌പേസ്എക്‌സ് അറിയിച്ചു. കാലാവസ്ഥ 90 ശതമാനം അനുകൂലമാണ്. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്നത്തെ ദൗത്യം. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും. ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ നാസ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേസിലെ ഹ്യൂമന്‍ സ്‌പെയ്‌സ് മിഷന്‍ ഡയക്ടറുമായ പെഗി വിറ്റ്സണാണ്. ശുക്ല പൈലറ്റിന്റെ റോള്‍ ഏറ്റെടുക്കും. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസ്സുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ച് പരിചയമുണ്ട്. ഇന്ത്യ സ്വന്തം നിലയ്ക്കു ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരില്‍ ഒരാള്‍ ശുഭാംശുവാണ്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. നിര്‍ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാര്‍ധക്യത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.
ഭൂമിയുടെ ഭ്രമണപഥമായ ലിയോയില്‍ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തുക. ഭ്രമണ പഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കന്‍ഡില്‍ ഏകദേശം 7.8 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. സാധാരണ 90 മിനിറ്റിനുള്ളില്‍ ഒരു ഓര്‍ബിറ്റ് പൂര്‍ത്തിയാക്കും. അതായത് ശുക്ലയും സംഘവും ഒരു ദിവസം ഭൂമിയെ ചുറ്റാന്‍ പോകുന്നത് 16 തവണ.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Best of luck 👍

RELATED NEWS

You cannot copy content of this page