തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങും. രാവിലെ 10ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരം അർപ്പിക്കും. മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ ആദരസൂചകമായി വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. സംസ്കാരം വൈകിട്ട് 4.30ന് വീട്ടു വളപ്പിൽ നടക്കും. ഗതാഗത കുരുക്കിനു സാധ്യത കണക്കിലെടുത്ത് പൊതുദർശനം നടക്കുന്ന സ്കൂളിനും പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂളിനും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ജൂൺ 22നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. അപകടത്തിനു പിന്നാലെ രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ മൃതദേഹം സ്ഥിരീകരിക്കാനായില്ല. തുടർന്ന് അമ്മ തുളസിയുടെ രക്ത സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതോടെയാണ് മൃതദേഹം തിരിച്ചറിയാനായത്.
