പത്തനംതിട്ട: യൂണിഫോമിന് പിന്നിൽ പേന കൊണ്ട് കുത്തിവരച്ചത് ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂര മർദനം. എഴുമറ്റൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി അഭിനവ് ബി. പിള്ളയ്ക്കാണ്(17) മർദനമേറ്റത്. തലയ്ക്ക് പിന്നിലും മുഖത്തിനും കണ്ണിനും പരുക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ബ്ലെസൻ എന്ന വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ഇന്ന് വൈകിട്ട് 3നാണ് സംഭവം. അഭിനവും മർദിച്ച വിദ്യാർഥികളും ഇംഗ്ലിഷ് ക്ലാസിൽ ഒരുമിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷർട്ടിൽ ഇവർ പേന കൊണ്ട് കുത്തിവരയ്ക്കുന്നതും എഴുതുന്നതും പതിവാണ്. തിങ്കളാഴ്ച അഭിനവ് ഇതു ചോദ്യം ചെയ്തു. തുടർന്ന് ഇന്റർവെൽ സമയത്ത് സൗഹൃദം നടിച്ച് അഞ്ചംഗ സംഘം സമീപത്തെ എൽപി സ്കൂളിലെ സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി മർദിക്കുകയായിരുന്നു. അഭിനവിന്റെ അമ്മ പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണവിധേയരായ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ബിന്ദു അറിയിച്ചു.
