മലപ്പുറം: രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 8ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫല സൂചന എട്ടരയോടെ ലഭ്യമാകും. 14 ടേബിളുകളിലായി 19 റൗണ്ട് വോട്ടെണ്ണൽ നടക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറും വിജയ പ്രതീക്ഷയിലാണ്.പാർട്ടി നേതൃത്വങ്ങൾക്ക് നിർണായകംനിലമ്പൂരിലെ ഫലം പാർട്ടി നേതൃത്വങ്ങൾക്കും നിർണായകമാണ്. പി.വി. അൻവറിനു വഴങ്ങേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കേണ്ടതുണ്ട്. ഫലം മറിച്ചായാൽ സതീശനെതിരെ കോൺഗ്രസിൽ നീക്കങ്ങൾ ശക്തമാകും. കെപിസിസി പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലെ വിജയം സണ്ണി ജോസഫിനും നിർണായകമാണ്.വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആർഎസ്എസുമായി കൂട്ടു കൂടിയിട്ടുണ്ടതെന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. വൻ തോൽവി ഉണ്ടായാൽ വിമർശനങ്ങൾ ഗോവിന്ദനിലേക്കും നീളാം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ പരോക്ഷ വിമർശനവും ഇതിനു സൂചനയാണ്.രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. മത്സരിക്കേണ്ടതില്ലെന്ന രാജീവിന്റെ നിലപാടിനെ തുടർന്ന് ആദ്യം മടിച്ചു നിന്ന ബിജെപി അവസാന നിമിഷമാണ് സ്ഥാനാർഥിയുമായെത്തിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിൽ വലിയ കുറവുണ്ടായാൽ വിമർശനം രാജീവിന്റെ നേർക്കും നീളും.
