അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികഞ്ഞിട്ടും മലയാളി നഴ്സ് രഞ്ജിത ഉൾപ്പെടെ 8 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. രഞ്ജിതയുടെ സഹോദരൻ രതീഷ് ജി. നായർ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ മൃതദേഹം സ്ഥിരീകരിക്കാനായില്ല. ഇതോടെ അമ്മ തുളസിയുടെ രക്ത സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 247 പേരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ 232 പേരുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ജൂൺ 12നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. സമീപത്തെ ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റലിന്റെ മുകളിലേക്കു വിമാനം വീണത് മരണസംഖ്യ വർധിക്കാൻ ഇടയാക്കി. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും മരിച്ചു. ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
