ടെൽഅവീവ്/ ടെഹ്റാൻ: 3 ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമൂസ് കടലിടുക്ക് അടച്ചു പൂട്ടാൻ ഇറാൻ. ഇതു സംബന്ധിച്ച സർക്കാർ തീരുമാനത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമൂസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്.
ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്യുന്ന 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഹോർമൂസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. ഇതോടെ രാജ്യത്തും എണ്ണ വില കുതിച്ചുയരും.
ഞായറാഴ്ച പുലർച്ചയോടെയാണ് ഇറാനിലെ 3 ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേനയുടെ ബി 2 ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ ആണവകേന്ദ്രങ്ങളിലുണ്ടായ ആക്രമണം കനത്ത നാശ നഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ നിലപാട് കടുപ്പിക്കുന്നത്. റഷ്യയുടെ പിന്തുണ ഉറപ്പാക്കാനും ഇറാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരോഗ്ചി റഷ്യയിലേക്കു പുറപ്പെടും. തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്.
ശക്തമായി തിരിച്ചടിച്ച് ഇറാൻ
യുഎസ് ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ ഇറാൻ നടത്തിയ ശക്തമായ തിരിച്ചടിയിൽ കനത്ത നാശനഷ്ടം. ടെൽഅവീവിൽ നടത്തിയ മിസൈലാക്രമണത്തിൽ 86 പേർക്ക് പരുക്കേറ്റതായാണ് വിവരം. ജറുസലേമിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്.
ആശങ്ക വേണ്ട, ആണവകേന്ദ്രങ്ങൾ സുരക്ഷിതം
യുഎസ് ആക്രമിച്ച ഇറാനിലെ ആണവ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ റേഡിയേഷൻ തോത് വർധിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി (ഐഎഇഎ) വ്യക്തമാക്കി. എന്നാൽ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവനിർവ്യാപന കരാറിൽ നിന്നു പിന്മാറാൻ ഇറാന് നിയമപരമായ അവകാശമുണ്ടെന്ന് ഇറാനിയൻ പാർലമെന്റംഗം അബ്ബാസ് ഗോൾറൂ പ്രതികരിച്ചു.