കോഴിക്കോട്: ഭവനവായ്പയ്ക്ക് ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലാക്കി മറ്റൊരു വായ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച 50 വയസ്സുകാരൻ അറസ്റ്റിൽ. കോഴിക്കോട് ഉള്ളിയേരി സ്വദേശി കരുവാൻകണ്ടി റസാഖിനെയാണ് പൊലീസ് പിടികൂടിയത്.2015 ഫെബ്രുവരിയിൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോഴിക്കോട് കെപി കേശവമേനോൻ റോഡിലെ ശാഖയിൽ നിന്നു റസാഖ് ഭവന വായ്പ എടുത്തിരുന്നു. എന്നാൽ വർഷങ്ങളായി ഇതിന്റെ തിരിച്ചടവ് മുടങ്ങി. ഇതിനിടെ ഭവനവായ്പയ്ക്ക് ബാങ്കിൽ ഈടായി വച്ച വസ്തു അധികൃതർ അറിയാതെ ഇയാൾ ഭാര്യയുടെ പേരിലേക്ക് മാറ്റി. തുടർന്ന് ഇതേ വസ്തു ഉപയോഗിച്ച് മറ്റൊരു ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തുകയും ചെയ്തു. 1.36 കോടി രൂപയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടി പഞ്ചാബ് നാഷനൽ ബാങ്ക് അധികൃതർ പൊലീസിനെ സമീപിച്ചു. തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
