ജനീവ: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വെടിനിർത്തൽ പ്രതീക്ഷകൾ സജീവമാക്കി ഇന്ന് നിർണായക കൂടിക്കാഴ്ച. യൂറോപ്പിലെ വിദേശകാര്യ മന്ത്രിമാർ ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പിന്തുണയോടെയാണ് കൂടിക്കാഴ്ചയെന്നതാണ് പ്രസക്തി വർധിപ്പിക്കുന്നത്. ഇസ്രയേൽ ആക്രമണം തുടങ്ങിയതിനു ശേഷം പാശ്ചാത്യ രാജ്യങ്ങളും ഇറാനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഇസ്രയേലിൽ ആക്രമണം കടുപ്പിച്ച് ഇറാൻ
അതിനിടെ ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം കടുപ്പിച്ചു. തുറമുഖ നഗരമായ ഹൈഫയിലെ ആശുപത്രിയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 17 പേർക്ക് പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. ഇവിടെ ഷോപ്പിങ് മാളിലും ഇറാൻ മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. ആക്രമണം നടക്കുന്ന മേഖലകളിലുള്ളവരോടു ബങ്കറുകളിൽ അഭയം തേടാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു.
അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി തുറന്ന് ഇറാൻ
ഇസ്രയേലുമായുള്ള സംഘർഷത്തിനു പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാൻ. ടെഹ്റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ കുടുങ്ങികിടക്കുന്ന 1000 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായാണിത്. ഇതോടെ ഇറാനിൽ നിന്ന് വിദ്യാർഥികളുമായി ആദ്യ വിമാനം ഇന്ന് രാത്രി 11ന് ഡൽഹിയിലെത്തും. മറ്റു 2 വിമാനങ്ങൾ ശനിയാഴ്ച എത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തേ ടെഹ്റാനിൽ നിന്ന് അർമീനിയ വഴി 110 ഇന്ത്യൻ വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചിരുന്നു.