മലപ്പുറം: നിലമ്പൂരിൽ വോട്ടുകൾ പെട്ടിയിലായതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. യുഡിഎഫ്, എൽഡിഎഫ് മുന്നണികളും പി.വി. അൻവറും വിജയം നേടുമെന്ന അവകാശവാദവുമായി രംഗത്തുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുകൾ പ്രകാരം 75.27 ശതമാനമാണ് ഉപതിരഞ്ഞെടുപ്പിലെ പോളിങ്. കനത്ത മഴയിലും ആവേശത്തോടെ ബൂത്തിലെത്തിയ വോട്ടർമാർ ആരെ പിന്തുണയ്ക്കുമെന്നതിലാണ് സസ്പെൻസ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2700 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ കോൺഗ്രസിലെ വി.വി. പ്രകാശിനെ തോൽപിച്ചത്.
കൃത്യമായ കണക്കുമായി എൽഡിഎഫ്. വിജയം ഉറപ്പെന്ന് യുഡിഎഫും
എം. സ്വരാജിന്റെ വിജയം ഉറപ്പാണെന്ന് ബൂത്തിൽ നിന്നു ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ എൽഡിഎഫ് വിലയിരുത്തുന്നു. രണ്ടായിരത്തിൽ താഴെ വോട്ടുകൾക്കു എം. സ്വരാജ് വിജയിക്കുമെന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്ക്. ഓരോ സ്ഥാനാർഥികൾക്കും ലഭിക്കാവുന്ന കൃത്യമായ കണക്കുകളാണ് എൽഡിഎഫിന്റെ പക്കലുള്ളത്.
എം. സ്വരാജ് 80,233 വോട്ടുകൾ നേടുമ്പോൾ ആര്യാടൻ ഷൗക്കത്തിന് 78,595, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 8335 വോട്ടുകളും ലഭിക്കുമെന്നാണ് എൽഡിഎഫ് കണക്ക്. പോത്തുങ്കൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. വഴിക്കടവ്, മുത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫും ലീഡ് നേടുമെന്നു കണക്കുകൂട്ടുന്നു.
12,000 മുതൽ 20,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിനു ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. വഴിക്കടവ്, മുത്തേടം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും വൻ ഭൂരിപക്ഷം ലഭിക്കും. കരുളായി ഒഴികെ മുഴുവൻ പഞ്ചായത്തിലും ലീഡ് ലഭിക്കും. സ്വരാജിന്റെ ജന്മനാടായ പോത്തുങ്കൽ പഞ്ചായത്തിൽ ഉൾപ്പെടെ ഒന്നാമതെത്തുമെന്നും കണക്കുക്കൂട്ടുന്നു. മലയോര മേഖലയിലെ ക്രൈസ്തവ വോട്ടുകൾ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
വിജയം പ്രതീക്ഷിച്ച് അൻവറും
75,000 വോട്ടു നേടി വിജയിക്കുമെന്ന് അൻവർ ആവർത്തിക്കുന്നുണ്ടെങ്കിലും 25,000 മുതൽ 30,000 വരെ വോട്ടു ലഭിക്കുമെന്നാണ് അൻവർ ക്യാംപിന്റെ വിലയിരുത്തലെന്നാണ് റിപ്പോർട്ട്. എൽഡിഎഫ്, യുഡിഎഫ് വോട്ടുകൾ പിടിച്ചതായും രാഷ്ട്രീയ അടിയൊഴുക്കുകൾ അനുകൂലമായാൽ വിജയസാധ്യതയുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.
പി.വി. അൻവറിനു ലഭിച്ചേക്കാവുന്ന വോട്ടുകളിലും മുന്നണികൾക്കു വ്യത്യസ്ത കണക്കാണ്. പതിനായിരം വോട്ട് വരെ പി.വി. അൻവർ പിടിക്കുമെന്നാണ് യുഡിഎഫ് കണക്ക്. എന്നാൽ അൻവറിന് 5120 വോട്ടു ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്ക്.