കൊളമ്പോ: സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിൽ എത്തിയ നടൻ മോഹൻലാലിനെ ആദരിച്ച് ശ്രീലങ്കൻ പാർലമെന്റ. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹൻലാൽ പാർലമെന്റിലെത്തിയത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മോഹൻലാൽ സഭയിൽ ആദരിക്കപ്പെട്ടത്. ഗാലറിയിലാണ് അദ്ദേഹം ഇരുന്നത്. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ് മോഹൻലാലിനെ സഭാംഗങ്ങൾക്ക് പരിചയപ്പെടുത്തി. പേരുവിളിക്കുമ്പോൾ താരം ഗാലറിയിൽനിന്ന് ബഹുമാനത്തോടെ എഴുന്നേൽക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശ്രീലങ്കൻ പാർലമെന്റ് തനിക്കു തന്ന ആദരവിൽ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ അതിയായി അഭിമാനിക്കുന്നുവെന്ന് മോഹൻലാൽ പ്രതികരിച്ചു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യയെയും, സ്പീക്കർ ഡോ. ജഗത് വിക്രമരത്നയെയും, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹിനെയും, പ്രിയ സുഹൃത്ത് ഇഷാന്ത രത്നായകയെയും കാണാൻ സാധിച്ചത് ഒരു യഥാർത്ഥ ഭാഗ്യമായിരുന്നു. ഈ ശ്രീലങ്കൻ സന്ദർശനത്തെ അവിസ്മരണീയമാക്കിയതിന് ഏറെ നന്ദിയുണ്ടെന്നും മോഹൻലാൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും ഏറെക്കാലത്തിനു ശേഷം ഒന്നിച്ചൊരു ചിത്രത്തിന്റെ ചിത്രീകരണമാണ് ശ്രീലങ്കയിൽ നടക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.
