മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്. 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന വനത്തിൽ 3 ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 2,32,381 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്.10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫിന്റെ എം. സ്വരാജും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ കൈവിട്ട കുത്തക മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പി.വി.അൻവറുടെ അന്ത്യശാസനം അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയ നടപടി ശരിയാണെന്ന് തെളിയിക്കാൻ വിജയം കൂടിയെ തീരൂ. വിജയിച്ചാൽ ആത്മവിശ്വാസത്തോടെ നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളെ നേരിടാനാകും. പരാജയപ്പെട്ടാൽ കോൺഗ്രസിലും യുഡിഎഫിലും വൻ പൊട്ടിത്തെറികൾക്കാകും ഇതു വഴിവയ്ക്കുക.എം. സ്വരാജിന്റെ വ്യക്തിപ്രഭാവം വിജയം കൊണ്ടുവരുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. യുഡിഎഫ്-ജമാഅത്ത ഇസ്ലാമി ബന്ധം ചർച്ചയാക്കിയതു ഗുണം ചെയ്യുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് എൽഡിഎഫ് നേതാക്കൾ തന്നെ പ്രഖ്യാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇതു തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സാധ്യതകളെ ബാധിക്കും.തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിനു കേരള രാഷ്ട്രീയത്തിലെ പ്രസക്തി തെളിയിക്കാൻ വിജയമോ മികച്ച പ്രകടനമോ അത്യാവശ്യമാണ്. 75,000 വോട്ടുനേടി വിജയിക്കുമെന്ന് അൻവർ അവകാശപ്പെടുന്നുണ്ടെങ്കിലും യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ ഇതു കാര്യമായെടുക്കുന്നില്ല. എന്നാൽ സ്വതന്ത്രനായി തിരഞ്ഞെടുപ്പുകളിൽ അത്ഭുതം കാഴ്ച്ചവച്ച ചരിത്രം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അൻവർ. അടിത്തട്ടിലെ അടിയൊഴുക്കുകൾ തനിക്കു അനുകൂലമാണെന്നും അൻവർ വിശ്വസിക്കുന്നു. ആദ്യം മടിച്ചു നിന്ന ശേഷം അഡ്വ. മോഹൻ ജോർജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ബിജെപിക്കു വോട്ടുവിഹിതം മെച്ചപ്പെടുത്തേണ്ടതുണ്ട്. എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്കു ലഭിക്കുന്ന വോട്ടുകളും ഫലത്തെയും മുന്നണികളുടെ സാധ്യതകളെയും സ്വാധീനിക്കും. ഒരു വർഷത്തിനകം നടക്കാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി കേരള രാഷ്ട്രീയത്തിന്റെ ഗതി വിഗതികൾ നിയന്ത്രിക്കുന്നതിൽ നിർണായകമാണ് നിലമ്പൂരിലെ വിധിയെഴുത്ത്. 23നാണ് വോട്ടെണ്ണൽ.
