ടെഹ്റാൻ / ടെൽഅവീവ്: ഇറാൻ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ പരമോന്നത നേതാവ് അയത്തുള്ള ഖമീനിയെ ഉടൻ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ഇറാൻ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിന് സമീപത്തെ ആശുപത്രിക്കു കേടുപാടുകൾ സംഭവിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രഖ്യാപനം. ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖമീനി. ഖമീനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേൽ പ്രതിരോധസേന പര്യാപ്തമാണെന്നും കാറ്റ്സ് പറഞ്ഞു. എന്നാൽ യുഎസിനോടു സഹായം തേടുന്നത് ഇസ്രയേലിന്റെ ബലഹീനതയുടെ ലക്ഷണമാണെന്ന് ഖമീനി പ്രതികരിച്ചിട്ടുണ്ട്. അതിനിടെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിനു മറുപടിയായി ഇറാനിലെ ആണവകേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ 239 സാധാരണക്കാർ ഉൾപ്പെടെ 585 പേർ ഇറാനിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇറാന്റെ ആക്രമണത്തിൽ 24 പേരുടെ മരണം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.
