മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. 74.02 % പേർ വോട്ടു ചെയ്തെന്നാണ് ഒടുവിലത്തെ കണക്ക്. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്. അന്തിമ കണക്കുകൾ ഇതു മറികടക്കുമോയെന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്.
തിങ്കളാഴ്ച വോട്ടെണ്ണുന്നതു വരെ കൂട്ടിക്കിഴിക്കലിന്റെയും അവകാശവാദങ്ങളുടെയും ദിവസങ്ങളാണ് മുന്നണികളെ കാത്തിരിക്കുന്നത്.
വോട്ടിങ് ശതമാനം ഉയർന്നത് വിജയപ്രതീക്ഷ കുറയ്ക്കുന്നില്ലെന്നും ജയം ഉറപ്പെന്നും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പ്രതികരിച്ചു. പാർട്ടി വോട്ടുകൾ പൂർണമായും പോൾ ചെയ്യിക്കാനായതായും എല്ലാ പഞ്ചായത്തിനും ലീഡ് ചെയ്യുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും പോളിങ് ശതമാനം കൂടിയത് തനിക്കു അനുകൂലമാകുമെന്നും തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറും പറഞ്ഞു.
പൊതുവേ സമാധാന പൂർണമായിരുന്നു പോളിങ്. ചുങ്കത്തറയിലെ പോളിങ് ബൂത്തിൽ മാത്രമാണ് പ്രശ്നങ്ങളുണ്ടായത്. ഇവിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
