തിരുവനന്തപുരം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം തള്ളി കോൺഗ്രസ്. ജൂൺ 2ന് തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി നൽകിയ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമനായി ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നതായി കോൺഗ്രസ് വ്യക്തമാക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എംപി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കത്തിലാണ് തരൂരിന്റെ പേരുള്ളത്. നേരത്തേ തന്നെ ക്ഷണിക്കാത്തതു കൊണ്ടാണ് നിലമ്പൂരിലേക്കു പോകാത്തതെന്നു ശശിതരൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്ഷണിച്ചിരുന്നെങ്കിൽ ഉറപ്പായും പ്രചാരണത്തിനു പോകുമായിരുന്നു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയിക്കണമെന്നാണ് ആഗ്രഹം. കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ പാർട്ടിയോടും പ്രവർത്തകരോടും സൗഹൃദപരമായാണ് മുന്നോട്ടു പോകുന്നതെന്നും തരൂർ പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ പ്രതികരണങ്ങളിലൂടെ പാർട്ടിയെ പ്രതിരോധത്തിലാക്കാനില്ലെന്നും പോളിങ് അവസാനിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പുറത്തു പറയുമെന്നും തരൂർ പറഞ്ഞു. ഒപ്പം കോൺഗ്രസ് വിട്ട് ഒരിടത്തേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒരു നേതാവിനെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകം ക്ഷണിക്കാറില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസിനോട് കൂറുള്ള നേതാക്കൾ നിലമ്പൂരിൽ പ്രചാരണത്തിന് വന്നിട്ടുണ്ടെന്നും അവിടെ ആരുടെയും കല്യാണമല്ല നടക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
