കൊച്ചി: കൊച്ചി കടലിൽ മുങ്ങിയ എംഎസ് സി എൽസ-3 കപ്പലിലെ കണ്ടെയ്നറുകളിലെ രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നും മത്സ്യസമ്പത്ത് സുരക്ഷിതമാണെന്നും പഠനം. മീനുകൾ കഴിക്കുന്നതിൽ ആശങ്ക വേണ്ടെന്നും കേരള, മത്സ്യ, സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു.അപകടം കടലിലെ വെള്ളത്തിന്റെ സ്വഭാവത്തെയും മത്സ്യസമ്പത്തിനെയും അതിന്റെ ആവാസ വ്യവസ്ഥയെയും എങ്ങനെ ബാധിച്ചുവെന്ന് അറിയാനാണ് പഠനം നടത്തിയത്. പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. ഇതിൽ ഒന്നിൽ കാത്സ്യം കാർബൈഡാണ് ഉണ്ടായിരുന്നത്. എന്നാൽ കാത്സ്യം കാർബൈഡ് ഇതുവരെയും വെള്ളത്തിൽ കലർന്നിട്ടില്ലെന്ന് പഠനം സ്ഥിരീകരിക്കുന്നു. കാത്സ്യം കാർബൈഡ് ക്രമാതീതമായി കലർന്നാൽ മീൻ മുട്ടകൾ നശിക്കും. ഇതു സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.മേയ് 25നാണ് കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പൽ എംഎസ്സി എൽസ 3 അപകടത്തിൽപെട്ടത്. പിന്നാലെ മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ ഭീതി ശക്തമായിരുന്നു. ഇതോടെയാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നിർദേശ പ്രകാരം കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ പഠനം നടത്തിയത്. അപകടം നടന്ന കൊച്ചിക്കു പുറമെ ആലപ്പുഴയിലെ തോട്ടപ്പിള്ളി, കൊല്ലം എന്നിവിടങ്ങളിൽ നിന്നാണ് ഇതിനായി സാമ്പിളുകൾ ശേഖരിച്ചത്. റിപ്പോർട്ട് നാളെ ഫിഷറീസ് വകുപ്പിനു കൈമാറും.
