ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം ആറാം ദിനത്തിലും അതിശക്തമായി തുടരുന്നു. ഇസ്രയേൽ ആക്രമണത്തിൽ 239 സാധാരണക്കാർ ഉൾപ്പെടെ 585 പേർ ഇറാനിൽ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇറാന്റെ ആക്രമണത്തിൽ 24 പേരുടെ മരണം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകർത്തതായി ഇസ്രയേൽ അറിയിച്ചു.
പശ്ചിമ ഇറാനിലെ നാൽപതോളം കേന്ദ്രങ്ങളിലും ഇന്ന് ഇസ്രയേൽ ആക്രമണം നടത്തി. ഇറാൻ തൊടുത്തുവിട്ട 40ലേറെ മിസൈലുകൾ നിർവീര്യമാക്കിയതായും ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ കീഴടങ്ങണമെന്ന ഇസ്രയേൽ, യുഎസ് ആവശ്യത്തിനു വഴങ്ങില്ലെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമീനിയും പ്രസിഡന്റ് മസുദ് പെസഷ്കിയാനും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ജനം ഒപ്പമുണ്ടെങ്കിൽ ഒരു വെല്ലുവിളിയും ഇറാന് ഭീഷണിയല്ലെന്നാണ് മസൂദ് പ്രഖ്യാപിച്ചത്. അടിച്ചേൽപിക്കുന്ന സമാധാനമോ യുദ്ധമോ ഇറാൻ അംഗീകരിക്കില്ലെന്നും ഇസ്രയേൽ ചെയ്ത തെറ്റിനു തക്കതായ ശിക്ഷ ലഭിക്കുമെന്നും ഖമീനിയും വ്യക്തമാക്കി. അതിനിടെ ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനു സൈനിക സഹായം നൽകരുതെന്ന് അമേരിക്കയോട് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഖമീനിയുടെ ഒളിയിടം അറിയാമെന്നും തൽക്കാലം വധിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.
