പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ നിന്നു കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് 22 വയസ്സുകാരിയായ അമ്മ കുറ്റസമ്മതം നടത്തി. കാമുകനിൽ നിന്നാണ് ഗർഭിണിയായത്. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചു. അനക്കമില്ലാതായപ്പോൾ മൃതദേഹം അടുത്ത പുരയിടത്തിൽ കൊണ്ടു പോയി കളഞ്ഞു.പ്രസവിക്കുന്ന സമയത്ത് ആരും ഒപ്പമുണ്ടായിരുന്നില്ല. വീട്ടുകാർക്ക് താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4നാണ് പ്രസവം നടന്നത്. പൊക്കിൽക്കൊടി മുറിച്ചു മാറ്റിയതിനു ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വച്ചു. മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോടു വ്യക്തമാക്കി.അവിവാഹിതയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തായത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ വീടിനു പുറകിലത്തെ ആൾ താമസമില്ലാത്ത പറമ്പിൽ നിന്നു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
