കൊച്ചി: മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു. വരുന്ന ഗാന്ധി ജയന്തി ദിനം മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.2 ലീറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികൾ മലയോര മേഖലകളിൽ ഉപയോഗിക്കരുത്. 5 ലീറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും വിൽപനയും നിരോധിക്കും.പ്ലാസ്റ്റിക് നിരോധനത്തിനുള്ള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധനമുള്ള മേഖലകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കിയോസ്ക്കുകൾ സ്ഥാപിക്കണം. വെള്ളം കുടിക്കുന്നതിന് സ്റ്റീൽ, കോപ്പർ ഗ്ലാസുകൾ ഉപയോഗിക്കണം. ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
