ടെഹ്റാൻ / ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമീനിക്കു സദാം ഹുസൈന്റെ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ മുന്നറിയിപ്പ്. 1979 മുതൽ 2003 വരെ ഇറാഖ് പ്രസിഡന്റായിരുന്ന സദാം ഹുസൈനെ യുഎസ് സൈന്യം പിടികൂടി തൂക്കിലേറ്റുകയായിരുന്നു. നേരത്തേയും ഖമീനിയെ ലക്ഷ്യമിടുന്നതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഖമീനിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഖമീനിയുടെ വിശ്വസ്തരായ ഒട്ടേറെ സൈനിക ഉദ്യോഗസ്ഥരെ ഇസ്രയേൽ ഇതിനകം വധിച്ചിട്ടുണ്ട്.
അതിനിടെ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം മൊസാദിന്റെ ടെൽഅവീവിലെ ആസ്ഥാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇസ്രയേൽ ഇതു തള്ളി. അതിനിടെ ഇരുരാജ്യങ്ങളും വെടിനിർത്തലിനു തയാറാകണമെന്ന് ചൈന ആവശ്യപ്പെട്ടു.
