ടെഹ്റാൻ/ടെൽഅവീവ്: ഇറാൻ തലസ്ഥാനമായ ടെഹ്റാൻ പിടിക്കാൻ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 3000 വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് കണക്ക്. ഒരു സംഘത്തെ ഉടൻ അർമേനിയയിലേക്ക് മാറ്റും. ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ വിമാനമാർഗം ഒഴിപ്പിക്കുക സാധ്യമല്ലാത്തതിനാൽ കരമാർഗമാകും ഇവരെ മാറ്റുക. ഇതിന്റെ ഭാഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമീനിയയിലേക്കു യാത്ര തിരിച്ചെന്നാണ് വിവരം. ഇവിടെനിന്നും വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തേ ഇതുസംബന്ധിച്ച് അർമീനിയൻ വിദേശകാര്യമന്ത്രിമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചർച്ച നടത്തിയിരുന്നു. അതിനിടെ ഇറാന്റെ ഔദ്യോഗിക ടിവി ചാനലായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിന്റെ ആസ്ഥാനത്ത് ഇസ്രയേൽ ബോംബിട്ടിരുന്നു. അവതാരക സഹർ ഇമാമി വാർത്ത വായിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമീനിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയും സമാധാന ചർച്ചകളുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്.
