കാസർകോട്: ഒരു മാസമായി ചെർക്കളയിലെ കെട്ടിടത്തിന്റെ കോണിപ്പടിയിൽ താമസിച്ചിരുന്ന രാജൻ എന്ന ഗബ്രിയേൽ (62) അന്തരിച്ചു.
ഗബ്രിയേലിനെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനു ചെർക്കള ആക്ഷൻ ഫോറം വാട്സാപ്പ് ടീം തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ട വിവരം മനസ്സിലാക്കാൻ കഴിഞ്ഞത്. ഞായറാഴ്ച രാത്രി 10 മണിക്ക് ഇസ്തിരി കടക്കാരൻ മണികണ്ഠൻ ഇദ്ദേഹവുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിച്ചു കൊടുത്തതു മണികണ്ഠൻ തന്നെയായിരുന്നു.
രാവിലെ അദ്ദേഹത്തിൻ്റെ മരണവാർത്ത മണികണ്ഠൻ, നാസർ ചെർക്കളയെ വിളിച്ചറിയിച്ചു . നാസർ ഉടനെ ഇദ്ദേഹത്തിൻ്റെ എതിർത്തോടുള്ള കുടുംബങ്ങളെ അറിയാൻ വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകളിലേക്കു മെസേജ് ഫോർവേഡ് ചെയ്തു. ഇദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ച് മൂന്നാം വാർഡ് മെമ്പർ അൻഷിഫ അർഷാദ് ഉടൻ നാസറിനെ വിവരമറിയിച്ചു. പ്രസ്തുത വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ് സി പ്രമോട്ടർ വസന്തൻ അജക്കോട് കുടുംബമായി സംസാരിച്ചു. അന്തരിച്ച ഗബ്രിയേലിൻ്റെ മകൻ്റെയും മകളുടെയും അദ്ദേഹത്തിൻ്റെ ഭാര്യയുടെ അനുജത്തിയുടെ മക്കളുടെയും ഫോൺ നമ്പർ ലഭിക്കുകയും കിട്ടിയ വിവരങ്ങൾ നാസർ ഉടൻ പോലീസിനു കൈമാറുകയും ചെയ്തു. പോലീസ് അറിയിച്ചതനുസരിച്ച് കുടുംബം ചെർക്കളയിലുള്ള മൃതദേഹത്തിനടുത്തു എത്താമെന്ന് പൊലീസിനു ഉറപ്പ് കൊടുത്തു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും അവർ എത്തിച്ചേരാതിരുന്നതിനെത്തുടർന്നു അജക്കോട് വസന്തനും നാസറും ചേർന്നു കുുംബത്തെ വിളിക്കുകയും തുടർന്നു കുടുംബം എത്തുകയും ചെയ്തു. എതിർത്തോട് അബൂബക്കറിൻ്റെ മകൻ അർഷാദ് പഞ്ചായത്തിൽ പോയി ഗ്രാമ പഞ്ചായത്ത് ജീവനക്കാരെ കൂട്ടിക്കൊണ്ടുവന്നു.പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ അടക്കം ആളുകൾ വിവരമറിഞ്ഞു സ്ഥലത്തെത്തി. വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, ആശ വർക്കർ ശ്രീജ എന്നിവ രും സ്ഥലത്തെത്തി.
ഇതിനിടയിൽ നാസർ ചെർക്കളം വിദ്യാനഗർ പോലീസിനെ വീണ്ടൂം വിളിച്ചു വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചു. അവർ ഉടനെ എത്തി. സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുടുംബമായി ചർച്ച ചെയ്തു. എസ് ഐ വിജയൻ കോൺസ്റ്റബിൾ സുമേഷ് എന്നിവർ ഇടപെട്ട് പിതാവിൻറെ
മൃതദേഹം അടുത്തിരിക്കുമ്പോൾ അജ്ഞാത ജഡം എന്ന നിലക്ക് ഒരു കാരണവശാലും അതു കാണാൻ പറ്റില്ലെന്നും ജഡം കുടുംബം ഏറ്റെടുത്ത് സംസ്കരിക്കണമെന്നും നിർദ്ദേശിച്ചു. നേരത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ഇതേ ആവശ്യം കുടുംബത്തോട് പറഞ്ഞിരുന്നു. തുടർന്നു മകൾ രഞ്ജിതയും കുടുംബക്കാരും അത് അംഗീകരിച്ചു.
കാസർകോട് മുൻസിപ്പൽ ശ്മശാനത്തിന്റെ ആളുകളുമായി പോലീസുകാർ ചർച്ച നടത്തി. ശ്മശാനം ഏർപ്പാടാക്കാൻ അവർ നന്നായി സഹായിച്ചു. തുടർന്നു സി എച്ച് സെൻ്ററിൻ്റെ ആംബുലൻസിൽ മൃതദേഹം കാസർകോട് പള്ളം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഡ്രൈവർ പൈച്ചു ചെർക്കള സഹായിച്ചു. വസന്തൻ അജക്കോടീൻ്റെ നേതൃത്വത്തിൽ കുടുംബക്കാരുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.
അദ്ദേഹത്തിൻറെ ചികിത്സക്കായി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സഹൃദയർ നൽകിയ കനിവ് തുക 4000 രൂപയും ഇദ്ദേഹത്തിൻ്റെ മകൻ രഞ്ജിത്ത് അയച്ചുനൽകിയ 4000 രൂപയും കൂടി അന്ത്യകർമ്മങ്ങൾക്ക് ആവശ്യമുള്ള തുക ചെലവഴിച്ചു. കാര്യങ്ങൾ വളരെ എളുപ്പത്തിൽ ആക്കി. ബാക്കി വന്ന തുക ഗബ്രിയേലിൻ്റെ മകന് തന്നെ തിരിച്ച് അയച്ചു കൊടുക്കാൻ തീരുമാനിച്ചു.
മൊയ്തു കെട്ടുങ്കൽ, റഫീഖ് ചെർക്കള തുടങ്ങിയ ഒട്ടനേകം ആളുകൾ മൃതദേഹത്തിന്റെ അന്ത്യകർമ്മങ്ങൾക്ക് വേണ്ട തയ്യാറെടുപ്പുകൾക്കു സഹായിച്ചു.