കാസർകോട്: ദേശീയപാതയിൽ ജനജീവിതത്തിന് ഭീഷണിയാവുന്ന മണ്ണിടിച്ചൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ. നിർമാണ പ്രവൃത്തി നടക്കുന്ന ദേശീയപാത 66ൽ ചട്ടഞ്ചാൽ ബേവിഞ്ചയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചലിന്റെ പശ്ചാത്തലത്തിലാണ് ഫോൺ മുഖാന്തിരം മുഖ്യമന്ത്രിയോട് ഇക്കാര്യം അഭ്യർഥിച്ചത്. നേരത്തെ മട്ടലായി, വീരമലക്കുന്ന് പരിസരങ്ങളിലുണ്ടായ മണ്ണിടിച്ചലാണ് ഇവിടെയും ആവർത്തിച്ചത്. ദേശീയപാതക്കിരുവശവും താമസിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. അനധികൃതമായ മണ്ണെടുപ്പും സുരക്ഷ ഉറപ്പാക്കാതെയുള്ള അശാസ്ത്രീയ നിർമിതിയിലും ആശങ്കയുണ്ടെന്നും സാഹചര്യങ്ങൾ വിദഗ്‌ധർ വിലയിരുത്തി അടിയന്തിര നടപടികൾ വേണമെന്നും ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ദേശീയപാത അതോറിറ്റിയുമായും പൊതുമരാമത്ത് വകുപ്പുമായും കൂടിയാലോചിച്ച് വേഗത്തിലുള്ള ഇടപെടൽ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
