ടെഹ്റാൻ: ഇസ്രയേൽ, ഇറാൻ സംഘർഷം നാലാം ദിവസത്തേക്കു കടക്കുന്നതിനിടെ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇരുരാജ്യങ്ങളും നീക്കങ്ങൾ ആരംഭിച്ചു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ജനങ്ങളോടു എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും സൈനിക നീക്കം ഉണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. പിന്നാലെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ നിന്നു ജനങ്ങളോടു ഒഴിഞ്ഞു പോകാൻ ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷ്ണറി ഗാർഡ് കോർപ്സും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിക്കുന്നെന്ന സൂചനയാണ് പുറത്തു വരുന്നത്.
നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം ഉണ്ടായതായി അൽജസീറ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തേ ടെഹ്റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടത്. ടെഹ്റാനു മുകളിലെ ആകാശം പൂർണമായും ഇസ്രയേൽ വ്യോമസേനയുടെ പക്കലാണെന്നും നഗരത്തിലെ പ്രധാന ഭരണസിരാകേന്ദ്രങ്ങളെല്ലാം ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇറാനെ പോലെ സാധാരണക്കാരെ കൊന്നൊടുക്കാൻ ഇസ്രയേൽ ഇഷ്ടപ്പെടുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. 1481 പേർക്കു പരുക്കേറ്റു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ 13 പേർ മരിച്ചു. 380 പേർക്ക് പരുക്കേറ്റു.
